പപ്പടത്തിനും റൊട്ടിക്കും നികുതിയില്ല
കൊച്ചി: പാക്കറ്റിലാക്കി ലേബലൊട്ടിച്ച മിക്ക ഭക്ഷ്യോത്പന്നങ്ങൾക്കും പുതുക്കിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തിൽവന്നെങ്കിലും പപ്പടത്തിന് നിരക്കുവർധന ബാധകമല്ല. റൊട്ടിക്കും പപ്പടത്തിനും അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതായി വാർത്തകൾ വന്നത് വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റംകാരണം വിലവർധന അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ, ജി.എസ്.ടി. നിരക്കുവർധന ബാധകമല്ലെന്നത് ആശ്വാസമാണെന്ന് കേരള പപ്പട് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
പാക്കറ്റിലാക്കിയ മൈദയ്ക്കും ഗോതമ്പിനും ജി.എസ്.ടി. നിരക്ക് അഞ്ചുശതമാനമാക്കിയിട്ടുണ്ടെങ്കിലും ഇതുപയോഗിച്ചുണ്ടാക്കുന്ന റൊട്ടിയും (ബ്രെഡ്) നികുതി പരിധിക്ക് പുറത്താണ്. പാക്ക് ചെയ്യാത്തതും ലേബലില്ലാത്തുതുമായ കരിക്കിൻ വെള്ളത്തിനും ജി.എസ്.ടി.യില്ല.
നിരക്ക് സംബന്ധിച്ച വ്യവസ്ഥകളിൽ വ്യാപാരികൾക്കിടയിൽ ആശങ്കകൾ തുടരുകയാണ്. പാക്കറ്റിലാക്കിയ ഭക്ഷണസാധനങ്ങൾ എന്നതിൽ ഇപ്പോഴും വ്യക്തത കുറവുണ്ടെന്നും ഇതുകാരണം ബില്ലിങ് സോഫ്റ്റ് വെയറിലടക്കം മാറ്റം വരുത്താനായിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. ചില കടകളിലും സൂപ്പർമാർക്കറ്റുകളിലും തിങ്കളാഴ്ചയും പഴയ വിലയ്ക്കുതന്നെ ഉത്പന്നങ്ങൾ വിറ്റു. സോഫ്റ്റ്‌വെയറിൽ മാറ്റംവരുത്തിയവർ പുതിയവിലയ്ക്കും സാധനങ്ങൾ നൽകി.