Connect with us

Breaking News

മക്കൾ ഓട്ടിസം കേന്ദ്രത്തിൽ; അമ്മമാർ പുറത്ത് കുടനിർമിക്കും, തുണിതുന്നും

Published

on

Share our post

ഹരിപ്പാട്ടെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ (ബി.ആർ.സി.) ഓട്ടിസം കേന്ദ്രത്തിനുമുന്നിൽ അമ്മമാരുടെ കാത്തിരിപ്പ് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നീളാറുണ്ട്. കളിയും ഫിസിയോതെറപ്പിയും സംസാര ചികിത്സയുമൊക്കെയായി കുട്ടികൾ ഓട്ടിസംകേന്ദ്രത്തിൽ തിരക്കിലാകുമ്പോൾ രാവിലെ അവരോടൊപ്പമെത്തുന്ന അമ്മമാർ പുറത്തെ തിണ്ണയിൽ വെറുതേയിരിക്കാറായിരുന്നു പതിവ്. എന്നാലിപ്പോൾ, ബി.ആർ.സി. കോ-ഓർഡിനേറ്റർമാരായ അധ്യാപകർ ഇവർക്കു കുട നിർമാണത്തിനും തുണിതുന്നാനും അവസരമൊരുക്കുകയാണ്. കുട്ടികൾക്കൊപ്പം ഇവർക്ക് ഉച്ചഭക്ഷണവും നൽകുന്നു.

ഒരു ചുമരിനപ്പുറം മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ടുതന്നെ ജോലിചെയ്യാം. ജോലിയിൽ മുഴുകുന്നതിനാൽ കുറച്ചുനേരത്തേക്കെങ്കിലും സങ്കടങ്ങൾ മറക്കാം. ചെറിയ വരുമാനവും കിട്ടും. ഇപ്പോൾ 15 അമ്മമാരാണ് ഇങ്ങനെ സ്വയംതൊഴിൽ ചെയ്യുന്നത്. കൂടുതൽപേർ മുന്നോട്ടുവന്നാലും അവസരമുണ്ട്.

കുടയ്ക്കുള്ള സാമഗ്രികൾ വാങ്ങാൻ കോ-ഓർഡിനേറ്റർമാരും ബ്ലോക്ക് പ്രോജക്ട്‌ ഓഫീസറും ചേർന്ന് 40,000 രൂപയോളം ചെലവാക്കി. സന്നദ്ധരായ അമ്മമാർക്ക് വിദഗ്ധ പരിശീലനം നൽകി. കഴിഞ്ഞദിവസംമുതൽ കുട നിർമിച്ചുതുടങ്ങി. ഓണത്തോടെ ഇവിടെനിന്നുള്ള കുടകൾ വിപണിയിലെത്തിക്കാനാണു ശ്രമം. ഇക്കാര്യമറിഞ്ഞ ഹരിപ്പാട് നഗരസഭാ കൗൺസിലർ അനസ് അബ്ദുൾനസിം തന്റെ വാർഡിൽ വിതരണംചെയ്യാൻ 500 കുടകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

രണ്ടു തയ്യൽമെഷീനുകൾ സ്പോൺസർമാരുടെ സഹായത്തോടെ വാങ്ങി. മൂന്നെണ്ണത്തിനുകൂടി സ്പോൺസർമാരെ കണ്ടെത്താൻ ശ്രമിക്കുന്നു. അതോടെ, തയ്യൽ വശമുള്ളവർക്ക് പാവാടയും നൈറ്റിയും ഉൾപ്പെടെ കൂടുതൽ തുണിത്തരങ്ങൾ തുന്നാം. തയ്യൽ അറിയാത്തവരെ പരിശീലിപ്പിക്കും.

ഓട്ടിസംകേന്ദ്രത്തിൽ രാവിലെ കുട്ടികളെ വിട്ടശേഷം വീട്ടിൽപ്പോയി വൈകുന്നേരം വീണ്ടും വരാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് മിക്കവരും അവിടെത്തന്നെയിരിക്കുന്നത്. ചില കുട്ടികൾക്ക് അമ്മമാർ എപ്പോഴും അടുത്തുവേണം. ചെറുതെങ്കിലും ഒരുജോലിയും അതിലൂടെ ഇത്തിരി വരുമാനവും സന്തോഷവും കിട്ടുന്നതിന്റെ ആശ്വാസമാണ് ഈ അമ്മമാർക്ക്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!