മെഡിസെപ് സൗകര്യം 396 ആശുപത്രിയിൽ; ജില്ലാതലത്തിൽ പരിശീലനം

തിരുവനന്തപുരം : മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സൗകര്യം 396 ആശുപത്രിയിൽ ലഭ്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 253 സ്വകാര്യ ആശുപത്രിയും 143 സർക്കാർ ആശുപത്രിയുമാണ് എംപാനൽ ചെയ്തിട്ടുള്ളത്. പുതിയ ആശുപത്രികളെ എംപാനൽ ചെയ്യാനുള്ള ചർച്ച പുരോഗമിക്കുന്നുണ്ട്. നിലവിൽ അനുഭവപ്പെടുന്ന ചില പ്രശ്നം പദ്ധതിയുടെ ബാലാരിഷ്ടതയാണ്. അല്ലാത്തവ ഗൗരവമായി ഇടപെട്ട് പരിഹരിക്കും. അടിയന്തര സാഹചര്യത്തിലെ ചികിത്സയ്ക്ക് എല്ലാ ആശുപത്രിയിലും ചികിത്സ ലഭ്യമാണ്. കൂടാതെ, മാരക രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കടക്കം 40 കോടി രൂപയുടെ കോർപസ് ഫണ്ടും രൂപീകരിക്കും. ഇത് സർക്കാരിന്റെ വരുമാനത്തിനാണെന്നത് കുപ്രചാരണമാണ്. പദ്ധതിക്ക് ത്രിതല പരാതി പരിഹാര സംവിധാനമാണുള്ളതെന്നും രമേശ് ചെന്നിത്തലയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
ജില്ലാതലത്തിൽ പരിശീലനം
മെഡിസെപ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവർക്കും ജില്ലാതലത്തിൽ പരിശീലനം നൽകും. നടത്തിപ്പിന്റെ പ്രായോഗിക പ്രശ്‌നം ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ പങ്കെടുത്തു. ധന, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി– ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ, പരാതി പരിഹാര സംവിധാനത്തിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് പരിശീലനം. ബാലാരിഷ്ടതകളുടെ ഭാഗമായി ഉയരുന്ന പരാതി അപ്പപ്പോൾ ഇടപെട്ട് പരിഹരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകും.