കുട്ടികൾക്കിടയിൽ തക്കാളിപ്പനി വ്യാപകം; പടർത്തുന്നത് കോക്‌സാകി വൈറസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ പടരുന്ന തക്കാളിപ്പനിക്ക് കാരണമാകുന്നത് കോക്‌സാകി വൈറസ് വകഭേദങ്ങളാണെന്ന് കണ്ടെത്തൽ. തിരുവനന്തപുരത്ത് അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ വിശകലനത്തിലാണ് സ്ഥിരീകരണം.
എന്ററോ വൈറസ് വിഭാഗത്തിൽ വരുന്നതാണ് കോക്‌സാകി. ഇതിന്റെ എ-6, എ-16 വകഭേദങ്ങളാണ് സംസ്ഥാനത്ത് പടരുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള സാംപിളുകളുടെ ജനിതകശ്രേണീകരണമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയത്. മിക്ക ജില്ലകളിലും, കുട്ടികളിലും അപൂർവമായി മുതിർന്നവരിലും തക്കാളിപ്പനി റിപ്പോർട്ടുചെയ്യുന്നുണ്ട്. താരതമ്യേന ഗുരുതരമല്ലാത്ത രോഗമാണ് തക്കാളിപ്പനി.
ലക്ഷണങ്ങൾ
- ചെറിയ പനി
- വായ്ക്കകത്ത് നാവിലും കവിളിനകത്തും മോണയിലും കുമിളകൾ
- തൊണ്ടവേദനയും ഭക്ഷണമിറക്കാൻ പ്രയാസവും.
- കൈയിലും കാലിലും പൃഷ്ഠഭാഗത്തും ചുവന്ന തടിപ്പും കുമിളകളും
- നിറംമങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്സ് പോലെ കുമിളകളുണ്ടാകും. ഒരാഴ്ചയ്ക്കകം ഈ കുമിളകൾ കരിഞ്ഞുണങ്ങിത്തുടങ്ങും.
പടരുന്നത്
രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങൾ വഴിയുമാണ് പ്രധാനമായും വൈറസ് പകരുന്നത്. അതിവേഗം പകരുന്ന അസുഖമാണിത്. അപൂർവമായി ശ്വാസകോശത്തിൽ നീർക്കെട്ട് പോലുള്ള മാരക സങ്കീർണതകളിലേക്ക് നീങ്ങാം.
