Connect with us

Breaking News

അപകടം പതിവാകുന്നു: ഇരിട്ടി – പേരാവൂർ കെ.എസ്.ടി.പി. റോഡ് നവീകരിക്കാൻ നടപടിയില്ല

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിലെ വാഹനത്തിരക്കുള്ള പ്രധാന റോഡാണ് ഇരിട്ടി-നിടുംപൊയിൽ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി – പേരാവൂർ റോഡ്. മേഖലയിലെ തിരക്കുകുറഞ്ഞ റോഡുകൾ പോലും വീതികൂട്ടി മെക്കാഡം ടാറിങ് നടത്തി ദേശീയപാത നിലവാരത്തിലേക്ക് ഉയർന്നപ്പോൾ ഇരിട്ടി-പേരാവൂർ റോഡിന് ഒരുമാറ്റവും ഇല്ല.

വർഷങ്ങൾക്ക് മുമ്പ് നവീകരിച്ച റോഡിൽ നിറയെ കുഴികളാണ്. കാലാകാലമായി കുഴികൾ അടച്ചുള്ള അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്. ചില ഭാഗങ്ങളിൽ നടുഭാഗം പൊന്തിയും മറ്റിടങ്ങളിൽ താഴ്ന്നുമാണ് റോഡിന്റെ ആകൃതി. ഇതുമൂലം യാത്രാസുഖം ഒട്ടും ഇല്ലെന്ന് മാത്രമല്ല അപകടങ്ങളും പതിവാണ്. ആഴ്ചയിൽ മൂന്നും നാലും അപകടങ്ങളാണ് 10 കിലോമീറ്റർ താഴെയുള്ള ദൂരത്തിനിടെ സംഭവിക്കുന്നത്. ഇതിനെല്ലാം കാരണം റോഡിന്റെ നിലവാരത്തകർച്ചയാണ്. കാലവർഷം ശക്തിപ്രാപിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. കാൽനടയാത്രക്കാർക്ക് റോഡിൽനിന്ന് ചെളിവെള്ളം തെറിച്ചുള്ള പ്രയാസങ്ങളും ഏറെയാണ്.

ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് പയഞ്ചേരി മുക്ക്‌ മുതൽ ജബ്ബാർകടവ് വരെയുള്ള ഭാഗങ്ങളിലാണ്. മിക്ക ദിവസങ്ങളിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം കൊട്ടിയൂരിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ഇരിട്ടി ഭാഗത്തുനിന്ന് പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു യുവാവിന്റെ ജീവൻ നഷ്ടമായി. ഓട്ടോറിക്ഷ യാത്രികരായ മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇതിനുമുൻപും ഈ മേഖലയിൽ കാൽനടയാത്ര ചെയ്യുന്ന ആൾ വാഹനം ഇടിച്ച്‌ മരിച്ച സംഭവമുണ്ട്. പയഞ്ചേരി വായനശാലമുതൽ ശ്യാമള ലൈൻവരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡ് നേർരേഖയായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്നുപോകുന്നത്. റോഡിന് വീതിയും നടപ്പാതയും ഇല്ലാത്ത ഭാഗമാണിത്.

ഈ മേഖലയിലുള്ള മൂന്ന് കലുങ്കുകൾ അപകടാവസ്ഥയിലാണ്. ശ്യാമളാ ലൈനിൽ റോഡിലെ വെള്ളക്കെട്ടും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മതിയായ ഓവുചാൽ സംവിധാനം ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടില്ല. ജബ്ബാർകടവ് കവലയാണ് മറ്റൊരു അപകടമേഖല. ആറളം, പായം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ജബ്ബാർകടവ് കവലയിൽവെച്ചാണ് തിരിഞ്ഞുപോകുന്നത്. എന്നാൽ ഇവിടെ വേഗനിയന്ത്രണ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. വയനാട്ടിലേക്കും കൊട്ടിയൂരിലേക്കുമുള്ള പാത എന്ന പരിഗണനയിലെങ്കിലും റോഡ് വീതികൂട്ടി ആവശ്യമായ സുരക്ഷാസംവിധാനങ്ങളോടെ നവീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!