Connect with us

Breaking News

മഴക്കാലമാണ്, ശ്രദ്ധിച്ചേ പോകാവൂ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹോട്സ്പോട്ടുകൾ ഇവ

Published

on

Share our post

കണ്ണൂർ: മഴക്കാലം കനത്തതോടെ ജില്ലയിൽ റോഡ് അപകടങ്ങൾ പതിവാകുകയാണ്. പല അപകടങ്ങളിലും ജീവഹാനി സംഭവിക്കുന്നുമുണ്ട്. ഡ്രൈവിങ് ഏറെ ദുഷ്കരമാകുന്ന സമയമാണ് മഴക്കാലം. അതീവ ശ്രദ്ധയും ജാഗ്രതയുമുണ്ടെങ്കിൽ മാത്രമേ അപകടങ്ങളൊഴിവാക്കാനാകൂ.

ജീവന്റെ വിലയുള്ള ശ്രദ്ധ

തുറന്നുകിടക്കുന്ന ഓടകൾ, ഓടകൾ മൂടിയതോടെ റോഡിലേക്കു കുത്തിയൊലിക്കുന്ന മഴവെള്ളം, വെള്ളം മൂടിക്കിടക്കുന്ന കുഴികൾ, പൊട്ടിവീണ മരച്ചില്ലകൾ, വൈദ്യുത കമ്പികൾ, അവ്യക്തമാകുന്ന കാഴ്ചകൾ, റോഡിലും ചുറ്റിലും പന്തലിക്കുന്ന കാടുകൾ– മഴക്കാല ഡ്രൈവിങ് ദുഷ്കരവും അപകടകരവുമാക്കുന്ന കാരണങ്ങൾ നീളുകയാണ്. വലിയ മഴയുള്ള സമയങ്ങളിൽ പരമാവധി യാത്രകൾ ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നതെങ്കിലും അത്യാവശ്യ യാത്രകൾ ഒഴിവാക്കാനുമാകില്ല. അതീവ ജാഗ്രതയോടെ വാഹനമോടിക്കുകയാണ് ഈ സമയത്ത് വേണ്ടത്.

അറ്റകുറ്റപ്പണികൾ നടത്തും

ദേശീയപാതാ വികസനത്തോടൊപ്പം പഴയ ദേശീയപാതയുടെ അറ്റകുറ്റ പണികളും ദേശീയപാത അതോറിറ്റി നടത്തും. നഗര ദേശീയപാതയിലെ പുതിയതെരു മുതൽ താഴെചൊവ്വ വരെ ഡിവൈഡറുകളുടെ തകർച്ചയും റിഫ്ലക്ടർ ഇല്ലാത്തതിനാലും അപകടങ്ങൾ പതിവാണെന്ന് കാണിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നു മേഖലയിൽ പുതിയ ദേശീയപാത നിർമാണം നടത്തുന്ന കരാർ കമ്പനിയോട് പഴയ ദേശീയപാതയുടെ സുരക്ഷാ സംവിധാനങ്ങൾ അടക്കം അറ്റകുറ്റ പ്രവൃത്തികൾ നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടു. 

ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പുതിയതെരു മുതൽ താഴെചൊവ്വ വരെ റോഡിലെ മിക്ക സ്ഥലങ്ങളിലും ഡിവൈഡർ തകർന്നിട്ടുണ്ട്. റിഫ്ലക്ടറുകളും ഇല്ല. റോഡിൽ 10 വർഷത്തിനിടയിൽ 30 ജീവഹാനികളുണ്ടായി. ഡിവൈഡറുകൾ പുതുക്കിപ്പണിത് റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി സ്ഥലപരിശോധന നടത്താൻ കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരും ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രതിനിധികളും 6ന് താഴെചൊവ്വ മുതൽ പുതിയതെരു വരെ ദേശീയപാത സന്ദർശിക്കും.

മുന്നൊരുക്കങ്ങൾ പ്രധാനം

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ചില മുന്നൊരുക്കങ്ങൾ നടത്തണം. വാഹനത്തിന്റെ ടയറുകൾ പരിശോധിച്ച് ആവശ്യത്തിന് ഗ്രിപ്പുണ്ടെന്ന് നേരത്തെതന്നെ ഉറപ്പാക്കണം. വെള്ളക്കെട്ടിലൂടെ പോകേണ്ടതായി വന്നതാൽ ടയർ തേഞ്ഞതാണെങ്കിൽ റോഡിലും ടയറിനും ഇടയിൽ ജലപാളി രൂപപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും. വൈപ്പർ ബ്ലേഡ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, ഹെഡ്‌ലൈറ്റ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • റോഡിൽ വെള്ളക്കെട്ടുള്ളപ്പോൾ വേഗത്തിൽ വാഹനം ഓടിക്കരുത്.
  • കനത്ത മഴയുള്ളപ്പോൾ വാഹനങ്ങൾ അകലം പാലിച്ചു മാത്രം ഓടിക്കുക. മുന്നിൽ പോകുന്ന വാഹനത്തിൽ നിന്നു ചെളിവെള്ളം തെറിച്ച് കാഴ്ച അവ്യക്തമാകാൻ സാധ്യതയുണ്ട്. ഈർപ്പം മൂലം വാഹനത്തിന്റെ ബ്രേക്കിങ് ക്ഷമത കുറയുന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്നു നിർത്തിയാൽ വിചാരിക്കുന്നതു പോലെ വാഹനം നിർത്താൻ കഴിഞ്ഞേക്കില്ല. ഇത് അപകടത്തിനു കാരണമാകും.
  • വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയും റോഡിലൂടെയും ഡ്രൈവിങ് പാടില്ല.
  • ശക്തമായ മഴയത്ത്, മരങ്ങളോ ഇലക്ട്രിക് ലൈനുകളോ മറ്റ് അപകടസാധ്യതകളോ ഇല്ലാത്ത സ്ഥലത്ത് ഹസാഡസ് വാണിങ് ലൈറ്റ് ഇട്ട് സുരക്ഷിതമായി പാർക്ക് ചെയ്യുക.
  •  മഴക്കാലത്ത് സഡൻ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നതു വാഹനം തെന്നിമാറുന്നത് ഒഴിവാക്കും.
  • ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ ഡ്രൈവ് ചെയ്യേണ്ടതായി വന്നാൽ ഫസ്റ്റ് ഗിയറിൽ മാത്രം വാഹനം ഓടിക്കുക. വണ്ടി നിന്നു പോയാൽ വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. ഇറങ്ങി തള്ളി നീക്കണം.
  • ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ ബ്രേക്ക് പതിയെ ചവിട്ടി ഫസ്റ്റ് ഗിയറിൽത്തന്നെ കുറച്ചു നേരത്തേക്ക് ഓടിക്കണം. തുടർന്ന് ബ്രേക്ക് ചെറുതായി ചവിട്ടിപ്പിടിച്ച് ഒന്നോ രണ്ടോ തവണ ബ്രേക്ക് ചവിട്ടി ബ്രേക്കിന്റെ കാര്യക്ഷമത ഉറപ്പാക്കണം.
  • വെള്ളത്തിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ എസി ഓഫ് ചെയ്യുക.
  • പാർക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറിയെങ്കിൽ സ്റ്റാർട്ട് ചെയ്യാതെ സർവീസ് സെന്ററിൽ അറിയിക്കുക.

മഴക്കാല അപകടങ്ങൾ: ഹോട്സ്പോട്ടുകൾ ഇവ

  • കണ്ണൂർ–തലശ്ശേരി ദേശീയപാതയിലെ താഴെചൊവ്വ തെഴുക്കിൽ പീടിക സ്റ്റോപ്പ്
  • താഴെചൊവ്വ–ചാല–നടാൽ ചാലക്കുന്ന് ഇറക്കം
  • എടക്കാട് ബൈപാസ്
  • തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കണിയാർ വയൽ.
  • തളിപ്പറമ്പ് മേഖലയിൽ ദേശീയപാതയിൽ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ബക്കളം – കുറ്റിക്കോൽ പാലത്തിന് ഇടയിലുള്ള നെല്ലിയോട് വളവ്. ഒട്ടേറെ അപകടങ്ങളും മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇറക്കവും വളവുമാണ് അപകട കാരണങ്ങൾ.
  • തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ കരിമ്പം ജില്ലാ കൃഷി തോട്ടത്തിലൂടെ കടന്നുപോകുന്ന റോഡിലെ കൊടുംവളവുകളും സ്ഥിരം അപകട മേഖലയാണ്.
  •  ഇരിട്ടി മേഖലയിൽ പെരുമ്പറമ്പ് അമ്പലമുക്ക് വളവ്, എടൂർ പെട്രോൾ പമ്പ് വളവ്, പട്ടാരം വളവ്.
  •  തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയിലെ മാക്കൂട്ടം ചുരം റോഡ് യാത്രക്കാരുടെ പേടിസ്വപ്നമാണ്.
  •  തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിൽ കുത്തനെ ചെരിഞ്ഞുകിടക്കുന്ന കല്ലൊടി ഭാഗത്തു മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ഓവുചാൽ മണ്ണുമൂടിയതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടെ റോഡിൽ വഴുക്കലേറി. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടങ്ങളിൽപെടുന്നവയിൽ ഏറെയും.
  •  കഴിഞ്ഞ ദിവസം ബസ് അപകടം നടന്ന മമ്പറം ടൗണിൽ ഏറ്റവും വീതി കുറഞ്ഞ സ്ഥലമാണ് മമ്പറം യുപി സ്കൂളിനു മുൻവശം. കുപ്പിക്കഴുത്ത് പോലുള്ള ഈ മേഖലയിൽ അപകടം പതിവാണ്. കൂത്തുപറമ്പ്- പാനൂർ റോഡിൽ കന്നപ്പാടിക്കു സമീപം ഓട്ടച്ചിമാക്കൂൽ വരെയുള്ള ഭാഗവും അപകട മേഖലയാണ്. കൂത്തുപറമ്പിൽ നിന്ന് ചിറ്റാരിപ്പറമ്പിലേക്കുള്ള റോഡിൽ മാനന്തേരി പതിനാലാം മൈലും ഇരട്ടക്കുളങ്ങരയുമെല്ലാം അപകട തുരുത്തുകളാണ്. കൈതേരി പാലം വളവിലും കൈതേരി അമ്പലം പരിസരത്തും സൂക്ഷിച്ചുപോയില്ലെങ്കിൽ അപകടം സംഭവിക്കാം. കൂത്തുപറമ്പ് – കണ്ണൂർ റോഡിലും പാച്ചപ്പൊയ്കയിലും കായലോടും ഉൾപ്പെടെ റോഡിന്റെ കയറ്റ–ഇറക്കങ്ങളും വളവും അപകട ഭീഷണിയുണ്ടാക്കുന്നു. നിർമലഗിരി റോഡിൽ കുട്ടിക്കുന്നിന് സമീപം നീറോളിച്ചാലും അപകട മേഖലയാണ്.
  • ദേശീയപാതയിൽ പരിയാരം മെഡിക്കൽ കോളജ് ജംക്‌ഷൻ
  • ചെറുപുഴ മേഖലയിൽ മലയോരപാതയിൽ സെന്റ് ജോസഫ് ഹൈസ്കൂൾ മുതൽ പാക്കഞ്ഞിക്കാട് വരെയുള്ള ഭാഗം അപകടമേഖലയാണ്.
  •  ഉരുവച്ചാൽ – ശിവപുരം റോഡിൽ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നതോടെ അപകട ഭീഷണി കൂടി. ഓടകൾ മൂടിയതിനാൽ റോഡിലേക്കു മഴവെള്ളം ഒഴുകുന്നുണ്ട്.
  • പാപ്പിനിശ്ശേരി മേഖലയിൽ ദേശീയപാത കല്യാശ്ശേരി മാങ്ങാട് റോഡിലെ കയറ്റിറക്കങ്ങളും ചെരിവുകളും.
  • ദേശീയപാത പാപ്പിനിശ്ശേരി വേളാപുരം, ചുങ്കം മേഖലയിലും അപകടം പതിവായി
  • കെ.എസ്ടിപി റോഡ് പാപ്പിനിശ്ശേരി പിലാത്തറ റോഡിൽ പാപ്പിനിശ്ശേരി, കെ.കണ്ണപുരം, ചെറുകുന്ന് വെള്ളറങ്ങൽ, കെ.കണ്ണപുരം മേഖലകൾ

Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!