Connect with us

Breaking News

ഡ്രോൺ, കോർസ്, റോബോട്ടിക് ഇ.ടി.എസ്; വരുന്നു ഡിജിറ്റൽ ഭൂസർവ്വേ

Published

on

Share our post

കണ്ണൂർ : ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 133 വില്ലേജുകളിലും നാല് വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സേവനം ഒറ്റ പോർട്ടൽ വഴി നേരിട്ട് സുതാര്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റവന്യു വകുപ്പിന്റെ റെലിസ് (RELIS), രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ (PEARL), സർവേ വകുപ്പിന്റെ ഇ-മാപ്സ് (E-MAPS) എന്നീ സോഫ്റ്റ്വെയറുകളിലൂടെയാണ് ഈ സേവനങ്ങൾ ലഭിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത സ്വമിത്വ (SVAMITVA) പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവ്വേ ചെയ്യുന്നതിന് സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവ്വേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ (CORS RTK), റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ നടത്തുക.

ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ തെരെഞ്ഞെടുത്ത 14 വില്ലേജുകളിൽ ഉൾപ്പെട്ട കണ്ണൂർ-1, കണ്ണൂർ-2, കോട്ടയം, തലശ്ശേരി എന്നീ ജനനിബിഡമായ വില്ലേജുകൾ ഡ്രോൺ ഉപയോഗിച്ച് സർവ്വേ ചെയ്യും. നിശ്ചിത സമയത്തിനകം സർവ്വെ പൂർത്തിയാക്കാൻ ഭൂവുടമകളുടെ അറിവും സമ്മതവും പൂർണമായ സഹകരണവും ആവശ്യമുണ്ട്.. ആദ്യഘട്ടത്തിൽ ഡ്രോൺ സർവ്വേ കണ്ണൂർ താലൂക്കിലെ കണ്ണൂർ-1 വില്ലേജിൽ ജനുവരി 27, 28 തീയ്യതികളിലും കണ്ണൂർ-2 വില്ലേജിൽ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെയും നടത്തും. രണ്ടാം ഘട്ടത്തിൽ തലശ്ശേരി താലൂക്കിലെ കോട്ടയം വില്ലേജിൽ ഫെബ്രുവരി 11 മുതൽ 14 വരെയും തലശ്ശേരി വില്ലേജിൽ മാർച്ച് 21 മുതൽ 22 വരെയും ഡ്രോൺ സർവ്വേ നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്.

20 ശതമാനം പ്രദേശത്ത് ഡ്രോൺ സർവ്വേ

ഡിജിറ്റൽ സർവ്വേക്കായി സംസ്ഥാനത്താകെ 28 കോർസ് (കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻ) സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നാല് കോർസ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. കോർസ് സ്റ്റേഷനുകളിൽ നിന്നും തുടർച്ചയായി ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്താൽ ആർ.ടി.കെ (റിയൽടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഓൺലൈൻ രീതിയിൽ സർവ്വേ ചെയ്യുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകൾ ഉപയോഗിച്ച് ഭൂമിയുടെ അതിർത്തി നിർണയിക്കുവാൻ കഴിയുന്ന 20 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും സർവ്വേ നടത്തും. പ്രസ്തുത രീതികൾ ഫലവത്താകാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവ്വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീൻ ഉപയോഗിച്ചും മുഴുവൻ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കും.

ഡിജിറ്റൽ ഭൂസർവ്വേ കൊണ്ടുള്ള നേട്ടങ്ങൾ

* ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്ടീവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകുന്നു.
* ഭൂമി സംബന്ധിച്ച് വിവരങ്ങളുടെ അപ്ഡേഷൻ എളുപ്പത്തിൽ സാധ്യമാകുന്നു.
* അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കുന്നു. ഒരു ആവശ്യത്തിനായി പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.
* അപേക്ഷകൾ ഓൺലൈനായി കൊടുക്കുവാനും ഓൺലൈനായി പരിഹരിക്കപ്പെടാനും സാധിക്കുന്നു
* വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു.
* സർക്കാർ ഉപഭോക്തൃ വിശ്വാസ്യത കൂടുതൽ ദൃഢപ്പെടുന്നു. വികസന പ്രവർത്തനങ്ങളുടെ വേഗത വർധിക്കുന്നു
* ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടക്കുന്നു.

ജനങ്ങളുടെ സഹകരണം അനിവാര്യം

ജില്ലയിൽ ഡിജിറ്റൽ സർവ്വെ പ്രവർത്തനം സുഗമമാക്കുന്നതിന്, ഓരോ ഭൂവുടമസ്ഥരും അവരവരുടെ ഭൂമിയുടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി സർവ്വേ ഉദ്യോഗസ്ഥർക്ക് നൽകണം. ആകാശ കാഴ്ച ലഭ്യമാക്കുന്നതരത്തിൽ അവരവരുടെ ഭൂമിയുടെ അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ രേഖപ്പെടുത്തി ഡ്രോൺ സർവ്വേയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരണം. കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവ്വേയുമായി ബന്ധപ്പെട്ട് വില്ലേജുകളിലെ ജനപ്രതിനിധികളുടെ യോഗം ജനുവരി 13ന് ഉച്ച മൂന്നിന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!