Connect with us

Breaking News

ചായ കുടിക്കുന്നവരുടെ ശ്രദ്ധക്ക്; ആന്ധ്രയിലെ വ്യാജ തേയില കേരളത്തിൽ

Published

on

Share our post

തിരുവനന്തപുരം : ചായകുടി ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്- ഈ ശീലം ആപൽക്കരമായേക്കാം. ആന്ധ്രയിൽ നിർമിച്ച വ്യാജ തേയില കേരളത്തിലെ വിപണിയിലേക്കും എത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് പരിശോധന ആരംഭിക്കുന്നു എന്നതാണ് ചായകുടിക്കാരുടെ മനസ്സുപൊള്ളിക്കുന്ന വാർത്ത. ക്രിസ്മസ്–പുതുവൽസര കാലത്തെ ഭക്ഷ്യപരിശോധനയ്ക്കായി ജില്ലകളിൽ നിയോഗിച്ച പ്രത്യേക സ്ക്വാഡിനോട് ഇക്കാര്യവും പരിശോധിക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ് നിർദേശം നൽകി.

ക്രിസ്മസ് കാലത്ത് കൃത്രിമ നിറങ്ങളും മറ്റും ചേർത്ത കേക്കുകളും പലഹാരങ്ങളും വിൽപന നടത്തുന്നുണ്ടോ എന്ന് ബേക്കറികളിലും ബേക്കറി സാധനങ്ങൾ നിർമിക്കുന്ന യൂണിറ്റുകളിലും പരിശോധന നടത്താൻ രൂപീകരിച്ചതാണ് അസി. കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള ഈ സ്പെഷൽ സ്ക്വാഡുകൾ. വ്യാജ തേയില വിൽപന നടത്താനും ഉപയോഗിക്കാനും സാധ്യതയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ കൂടി ഈ സ്ക്വാഡ് പരിശോധന നടത്തുമെന്നാണ് സൂചന. അതേസമയം, വ്യാജ തേയില വിപണനം ചെയ്ത സംഭവങ്ങളൊന്നും സമീപ മാസങ്ങളിലൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എങ്കിലും ആന്ധ്രയിലെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വകുപ്പ് ജാഗ്രതയിലാണ്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബിക്കാവുലു മണ്ഡൽ എന്ന സ്ഥലത്തെ അരി മില്ലിൽ ഈ മാസം 8നു പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് വ്യാജ തേയില നിർമിക്കുന്ന വൻ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലായി ഇത്തരം ഒട്ടേറെ സ്ഥാപനങ്ങൾ കണ്ടെത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഫുഡ് കൺട്രോൾ ഓഫിസർമാർ സാംപിളുകൾ ശേഖരിച്ച് ഹൈദരാബാദിലെ ലാബിൽ പരിശോധിച്ചതോടെ വ്യാജനാണെന്നു സ്ഥിരീകരിച്ചു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ഒഡീഷ, ബിഹാർ, ബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാജ തേയില വിറ്റതായാണ് ആന്ധ്ര പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

5 വർഷം മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലക്കാട്, തൃശൂർ ജില്ലകളിൽനിന്ന് വ്യാജ തേയിലയുടെ വൻ ശേഖരം പിടിച്ചെടുത്തിരുന്നു. പാലക്കാട് നൂറണിയിൽനിന്നു 5000 കിലോയും തൃശൂർ മണ്ണുത്തിയിൽനിന്നു 3000 കിലോയുമാണ് അന്ന് പിടിച്ചത്. ഏതാനും പേർ അറസ്റ്റിലുമായി. രണ്ടിടത്തും വീടുകൾ വാടകയ്ക്ക് എടുത്ത് വ്യാജ തേയില നിർമാണം നടത്തുകയായിരുന്നു. കോയമ്പത്തൂരിൽനിന്നു കൊണ്ടുവന്ന നിലവാരം കുറഞ്ഞ തേയിലയിൽ കൃത്രിമവസ്തുക്കൾ ചേർത്താണ് അന്ന് വിപണിയിൽ എത്തിച്ചിരുന്നത്. ആന്ധ്രയിൽ വ്യാജ തേയില നിർമാണ സംഘത്തിൽ തമിഴ്നാട് സ്വദേശികളുമുണ്ട്. അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണു തേയിലയ്ക്കു നിറം നൽകാൻ ഉപയോഗിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ  വെളിപ്പെടുത്തിയിരുന്നു. ചായക്കടകളും ഹോട്ടലുകളുമാണ് ഈ ചായപ്പൊടി വാങ്ങിയിരുന്നത്.

വ്യാജ തേയില പരിശോധിക്കാം

തേയില വ്യാജനാണെന്ന് സംശയമുണ്ടെങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതികൾ അറിയിക്കാനുള്ള 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചു വിവരം പറയാം. ഈ പരാതികളും വിവരങ്ങളും ഫീൽഡ് ഓഫിസർമാർക്കു കൈമാറി നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ അനലറ്റിക് ലാബുകളിൽ തേയിലയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഈ മൂന്നു ലാബുകളും നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ഓഫ് ലബോറട്ടറീസ് (എൻ.എ.ബി.എൽ) എന്ന കേന്ദ്ര സ്ഥാപനത്തിന്റെ അംഗീകാരമുള്ളതാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!