Breaking News
എന്താണ് ചാറ്റ് ജിപിടി ? ഈ പുത്തന്‍ സാങ്കേതികവിദ്യയെ എങ്ങനെ എളുപ്പത്തിൽ മനസ്സിലാക്കാം?

കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ചാറ്റ് ജിപിടി. എന്നാല്‍ എന്താണ് ചാറ്റ് ജിപിടി എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നൊരു സേവനമാണെന്ന് അറിയാം. അപ്പോള്‍ നേരത്തെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റും അലക്‌സയുമൊക്കെ ചെയ്യുന്നതും അത് തന്നെയാണല്ലോ! അവയില്‍നിന്ന് എന്താണ് ചാറ്റ് ജിപിടിയെ വ്യത്യസ്തമാക്കുന്നത് ? ലളിതമായി വിശദീകരിക്കാൻ ശ്രമിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
നമ്മളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനേയും, അലക്‌സയെയും പഠിപ്പിച്ചത് അതിനൊരു ഉദാഹരണമാണ്. റോഡിലൂടെ സ്വയം ഓടിപ്പോകാന്‍ ടെസ്‌ല കാറുകളെ പ്രാപ്തമാക്കിയത് അതിനായി ഒരുക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെയാണ്. ഇങ്ങനെ കാണുന്നതിനെ തിരിച്ചറിയാനും പറയുന്നത് മനസിലാക്കാനും തൊടുന്നത് തിരിച്ചറിയാനും ഓടാനും ചാടാനും സംസാരിക്കാനുമെല്ലാം യന്ത്രത്തെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ് വിദഗ്ദര്‍. അതിലൊന്നാണ് ഭാഷ കൈകാര്യം ചെയ്യാന്‍ യന്ത്രത്തെ പരിശീലിപ്പിക്കുന്നത്.
ലോകത്തെ മുന്‍നിര കമ്പനികളെല്ലാം തന്നെ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്നാണ് ജിപിടി അര്‍ത്ഥമാക്കുന്നത്.
ചാറ്റ് ജിപിടി
മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ (Open Ai) എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ ലാംഡ എഐ, ബെര്‍ട്ട്, ഫെയ്‌സ്ബുക്കിന്റെ റോബേര്‍ട്ട് എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമായതുമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.
വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ അതിനറിയാം.ഇവിടെ ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ച ഡാറ്റയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട അസംഖ്യം വിവരങ്ങള്‍ ഉള്‍പ്പെടുന്നു. മനുഷ്യന് തന്റെ ജീവിതകാലത്തില്‍ വായിച്ചും കണ്ടും പഠിക്കാനാവാത്ത അത്രയും വിവരങ്ങള്‍ ചാറ്റ് ജിപിടി പഠിച്ചിട്ടുണ്ട്. ഈ വിവരങ്ങളെ ആവശ്യാനുസരണം വിശകലനം ചെയ്യാനും ഏത് രൂപത്തില്‍ വേണമെങ്കില്‍ അവതരിപ്പിക്കാനും ജിപിടിയ്ക്ക് സാധിക്കും
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഓട്ടോമാറ്റിക് ആയി മറുപടി നല്‍കുന്ന കംപ്യൂട്ടര്‍ സംവിധാനത്തെ ചാറ്റ് ബോട്ടുകള്‍ എന്നാണ് പൊതുവില്‍ വിളിക്കുന്നത്. ചില വെബ്‌സൈറ്റുകളില്‍ ഇത്തരം ചാറ്റ്‌ബോട്ടുകള്‍ കാണാം. മനുഷ്യനെ പോലെ നമ്മളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ചാറ്റ് ബോട്ടുകള്‍ വികസിപ്പിക്കുകയാണ് ചാറ്റ് ജിപിടിയെ പോലുള്ള ഭാഷാ മോഡലുകളിലൂടെ വിദഗ്ദര്‍ ലക്ഷ്യമിടുന്നത്.നിലവില്‍ 2021 വരെയുള്ള ഡാറ്റ ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആളുകളുമായുള്ള സംഭാഷണങ്ങളിലൂടെ പുതിയ വിവരങ്ങള്‍ ഇത് പഠിക്കുന്നുമുണ്ട്.
പ്രയോജനങ്ങള്‍ എന്തെല്ലാം ?
മനുഷ്യന്റെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. സംസാരിക്കാനും കാണാനും തിരിച്ചറിയാനും എഴുതാനും സാധിക്കുന്ന നിര്‍മിതബുദ്ധികള്‍ വികസിപ്പിക്കുന്നതും അതേ ലക്ഷ്യത്തോടെ തന്നെയാണ്. മനുഷ്യ സമാനമായി എഴുതാനും മനുഷ്യനോട് എഴുത്തിലൂടെ സംവദിക്കാനുമാണ് ജിപിടിയ്ക്ക് ചെയ്യാന്‍ കഴിയുക. ഈ കഴിവുകള്‍ വെച്ച് അനവധി പ്രായോഗിക സാധ്യതകള്‍ ചാറ്റ് ജിപിടിയ്ക്കുണ്ട്.
അടിമുടി മാറും ഇന്റര്‍നെറ്റിലെ തിരച്ചില്‍
ഇതിന്റെ പ്രധാന ഉപയോഗങ്ങളിലൊന്ന് എന്താണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നമ്മള്‍ കണ്ടതാണ്. ആല്‍ഫബെറ്റിന് ഗൂഗിള്‍ സെര്‍ച്ച് എന്ന പോലെ മൈക്രോസോഫ്റ്റിന് ബിങ് എന്നൊരു സെര്‍ച്ച് എഞ്ചിനുണ്ട്. ഈ സെര്‍ച്ച് എഞ്ചിനിലും എഡ്ജ് എന്ന ബ്രൗസറിലും ചാറ്റ് ജിപിടി സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
ഇപ്പോള്‍ ഗൂഗിളില്‍ നമ്മള്‍ ഒരു വിവരം തിരയുമ്പോള്‍ ആ വിവരം ലഭിക്കാന്‍ സാധ്യതയുള്ള ഒരു കൂട്ടം വെബ്‌സൈറ്റ് ലിങ്കുകള്‍ നമുക്ക് മുന്നില്‍ നിര്‍ദേശിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. ആ ലിങ്കുകളില്‍ ഓരോന്നിലായി കയറി നമുക്ക് വേണ്ട വിവരം നമ്മള്‍ തന്നെ വായിച്ചും കണ്ടുമറിഞ്ഞ് ആ വിവരം നമ്മള്‍ മനസിലാക്കി എടുക്കുകയാണ് ചെയ്യുക.എന്നാല്‍, ചാറ്റ് ജിപിടി നമ്മുടെയെല്ലാം ഇന്റര്‍നെറ്റ് സെര്‍ച്ച് രീതികളെ അപ്പാടെ മാറ്റുകയാണ്. നമ്മള്‍ ചോദിക്കുന്ന വിവരം എന്താണോ അതിനുള്ള ഉത്തരം ചാറ്റ് ജിപിടി തന്നെ ലഭ്യമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി വിശദമായി പറഞ്ഞുതരും.
ഉദാഹരണത്തിന് ‘കോണ്‍ഗ്രസ് എന്തുകൊണ്ട് കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു?’ എന്ന് നമ്മള്‍ ചോദിച്ചാല്‍ അതിന് കാരണമായ വിവിധ കാരണങ്ങളും സാധ്യതകളും ഉദാഹരണങ്ങളും നിരത്തി സ്വന്തം നിലയില്‍ മറുപടി നല്‍കാന്‍ ചാറ്റ് ജിപിടിയ്ക്കാവും. ഈ കഴിവാണ് ഗൂഗിളും, യാഹൂവും, ബിങും എല്ലാം ഇതുവരെ നല്‍കി വന്നിരുന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് സേവനത്തില്‍ നിന്ന് ചാറ്റ് ജിപിടിയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ആ സേവനങ്ങള്‍ക്ക് പകരമാണ് ചാറ്റ് ജിപിടി എന്ന് പറയാനാവില്ല. മറിച്ച് ഇപ്പോഴുള്ള സെര്‍ച്ചിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.
താഴെ കാണിച്ചിരിക്കുന്ന ചാറ്റ് ജിപിടിയുടെ പ്രായോഗിക സാധ്യതകള്‍ നിര്‍ദേശിച്ച് തന്നത് ചാറ്റ് ജിപിടി തന്നെയാണ്
- സാഹിത്യം, പത്രപ്രവര്‍ത്തനം- മനുഷ്യന്റെ അറിവിന്റേയും ബുദ്ധിയുടേയും അനുഭവങ്ങളുടെയും വികാര-വിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ് സാഹിത്യം, പത്രപ്രവര്‍ത്തനം പോലുള്ളവ ഇതുവരെ സാധ്യമായിരുന്നത്. യഥാര്‍ത്ഥമെന്നോണം വാര്‍ത്ത എഴുതാനും കഥ എഴുതാനും കവിത എഴുതാനുമെല്ലാം മനുഷ്യന് മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാല്‍ ചാറ്റ് ജിപിടിയ്ക്ക് നമ്മള്‍ ആവശ്യപ്പെടുന്ന പ്രകാരം കഥ എഴുതാനും കവിത എഴുതാനും സാധിക്കും. മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിവിധ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്താ കുറിപ്പുകളെയും പ്രസ്താവനങ്ങളേയും വാര്‍ത്തയാക്കി എഴുതാന്‍ ഈ സംവിധാനത്തിന്റെ സഹായം ഉപയോഗിക്കാം.
- കസ്റ്റമര്‍ സേവനങ്ങള്‍-ഉപഭോക്താക്കളുമായി സംവദിക്കുന്ന കസ്റ്റമര്‍ സേവനങ്ങള്‍ക്കായി ഈ സംവിധാനത്തെ ഉപയോഗിക്കാനാവും. ഓട്ടോമേറ്റേഡ് ചാറ്റ്‌ബോട്ടുകള്‍ക്ക് കൂടുതല്‍ മനുഷ്യസമാനമായ മറുപടികള്‍ നല്‍കാന്‍ ഈ നൂതന സാങ്കേതിക വിദ്യ സഹായിക്കും.
- ഭാഷകള്‍ വിവര്‍ത്തനം ചെയ്യാം
- വിവിധ എഴുത്ത് ജോലികള്‍ ചെയ്യാന്‍ സാധിക്കുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി ഉപയോഗിക്കാം.
- മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഒരാളായി ചാറ്റ് ജിപിടിയെ പ്രയോജനപ്പെടുത്താം. നിങ്ങളെ ആശ്വസിപ്പിക്കാനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഇതിനാവും.
- വിദ്യാഭ്യാസം- വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഇത് പ്രയോജനപ്പെടുത്താം
- ആരോഗ്യ രംഗം- ഡോക്ടര്‍മാര്‍ക്ക് ഒരു രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുന്നതിനും അയാളുടെ മുന്‍കാല ആരോഗ്യ വിവരങ്ങള്‍ അറിയാനുമെല്ലാം ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം.
ചാറ്റ് ജിപിടിയും ഗൂഗിള്‍ അസിസ്റ്റന്റും അലക്‌സയും തമ്മിലുള്ള വ്യത്യാസം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാച്വറല്‍ ലാഗ്വേജ് പ്രൊസസിങ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയാണ് ഇവയെല്ലാം നിര്‍മിക്കപ്പെട്ടതെങ്കിലും അവയുടെ ലക്ഷ്യത്തില്‍ വ്യത്യാസമുണ്ട്. ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ് എന്നാണ് ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ പോലുള്ള സാങ്കേതിക വിദ്യകളെ വിളിക്കാറ്. അത് തന്നെയാണ് അവയുടെ ഉപയോഗവും. നമ്മുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നമ്മുക്ക് വേണ്ട ചില ജോലികള്‍ ചെയ്യുന്നതിനുള്ള സഹായി എന്ന രീതിയിലാണ് ഈ ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റുകളെ നിര്‍മിച്ചിരിക്കുന്നത്.എന്നാല്‍, ചാറ്റ് ജിപിടി എന്നത് നേരത്തെ സൂചിപ്പിച്ച പോലെ ഒരു ഭാഷാ മോഡലാണ്. ഇന്റര്‍നെറ്റിലും പുസ്തകങ്ങളിലും എഴുതിവെക്കപ്പെട്ട അസംഖ്യം വിവരങ്ങള്‍ വെച്ച് പരിശീലിപ്പിക്കുകയും ആ വിവരങ്ങള്‍ ഉപയോഗിച്ച് സ്വയം എഴുതാനും എഴുത്തിലൂടെ ചാറ്റ് ചെയ്യാനുമെല്ലാമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. മനുഷ്യസമാനമായി എഴുതുക എന്നതിന് പുറമെ മറ്റൊരു ജോലിയും ചാറ്റ് ജിപിടിയ്ക്ക് ചെയ്യാനാവില്ല.
എന്നാല്‍, ഗൂഗിള്‍ അസിസ്റ്റന്റിനെ പോലുള്ള വിര്‍ച്വല്‍ വോയ്‌സ് അസിസ്റ്റന്റുകള്‍ അങ്ങെയല്ല. അവയ്ക്ക് ശബ്ദമായും എഴുത്തായും നല്‍കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. വിവിധ ഗൂഗിള്‍ സേവനങ്ങളുമായും സേവനങ്ങളുമായും സംവദിക്കാന്‍ സാധിക്കും. വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാനും ഫാന്‍ ഓണ്‍ ആക്കാനും പാട്ട് കേള്‍പ്പിക്കാനും ഫോണ്‍ വിളിക്കാനുമെല്ലാം നമ്മള്‍ പറഞ്ഞാല്‍ അതേപടി ആ ജോലി ചെയ്യാന്‍ വിര്‍ച്വല്‍ അസിസ്റ്റന്റിന് സാധിക്കും.എന്നാല്‍, വലിയ ഭാഷാ പ്രാവീണ്യമുള്ള സംഭാഷണ ശേഷിയുള്ള വിര്‍ച്വല്‍ അസിസ്റ്റന്റുകളാക്കി ചാറ്റ് ജിപിടി സാങ്കേതികവിദ്യ ഭാവിയില്‍ പരിവര്‍ത്തനം ചെയ്യാനും ആ രീതിയില്‍ ഉപയോഗിക്കാനും സാധിക്കും.
ചാറ്റ് ജിപിടി മലയാളത്തില്‍ സംസാരിക്കുമോ?
തീര്‍ച്ചയായും സംസാരിക്കും. മുകളില്‍ സൂചിപ്പിച്ച പോലെ ഇന്റര്‍നെറ്റിലും പുസ്തകങ്ങളിലും എഴുതിവെച്ചിരിക്കുന്ന അസംഖ്യം വിവരങ്ങള്‍ ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ലോകത്തെ മലയാളം ഉള്‍പ്പടെ അനേകം ഭാഷകളുണ്ട്. എന്നാല്‍, ഇംഗ്ലീഷ് ഭാഷയിലാണ് ചാറ്റ് ജിപിടിയ്ക്ക് മികവുള്ളത്. മലയാളം ഉള്‍പ്പടെയുള്ള മറ്റ് ഭാഷകളില്‍ ശരിയായ രീതിയില്‍ സംവദിക്കാന്‍ ചാറ്റ് ജിപിടി പഠിച്ച് വരുന്നതേയുള്ളൂ. മലയാള ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഒട്ടേറെ വ്യാകരണ പിശകുകളും ഘടനാപരമായ പ്രശ്‌നങ്ങളും നിലവിലുണ്ട്. ഇത് ഭാവിയില്‍ പരിഹരിക്കപ്പെട്ടേക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും ചാറ്റ് ജിപിടിയെ നൂറ് ശതമാനം വിശ്വസിക്കരുത്. ചാറ്റ് ജിപിടിയില്‍ ലഭിക്കുന്ന വിവരങ്ങള്‍ സ്വയം പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. പരിശീലിപ്പിക്കുന്നതിനായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ചാറ്റ് ജിപിടിയുടെ മറുപടികൾ. അല്ലാതെ നിങ്ങളുടെ താൽപര്യങ്ങളും സാഹചര്യങ്ങളും ചിന്താഗതികളും തിരിച്ചറിഞ്ഞുകൊണ്ടും, അവ പരിഗണിച്ചും അല്ല.ചാറ്റ് ജിപിടി ചിലപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയേക്കാം. അപകടകരമായ വിവരങ്ങളും പങ്കുവെക്കാനിടയുണ്ടെന്ന മുന്നറിയിപ്പും പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്. ഇപ്പോള്‍ ലഭ്യമായ പതിപ്പില്‍ 2021 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള മറുപടികള്‍ മാത്രമേ ലഭിക്കുകയുള്ളൂ.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്