Kerala
കാട്ടുമുളകളാല്‍ നിർമിച്ച ചങ്ങാടം, അത്യപൂര്‍വ റിവര്‍റാഫ്റ്റിങ്ങ്; സഞ്ചാരികളെ കുറുവ വിളിക്കുന്നു

കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്ടിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം പത്ത് പേര്‍ക്ക് ചങ്ങാടത്തില്‍ ചുറ്റികറങ്ങാം. റാഫ്ടിങ്ങ് ഉദ്ഘാടനം ദിവസം തന്നെ 129 പേര്‍ ചങ്ങാട സവാരിക്കെത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവാണ് ചങ്ങാട യാത്ര ഉദ്ഘാടനം ചെയ്തത്.
സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ്ങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. 20 മിനുറ്റ് ദൈര്‍ഘ്യമുളള ഒരേ സമയം രണ്ട് പേര്‍ക്ക് കയറാവുന്ന ചടങ്ങാടത്തിന് 200 രൂപയാണ് ഈടാക്കുന്നത്. 5 പേര്‍ക്ക് 400 രൂപയും നല്‍കിയാല്‍മതി. കുറവാദ്വീപിനുള്ളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനവും ഇനി വൈകില്ല. കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികളുടെ വഴി അടഞ്ഞതോടെ വന്‍ വരുമാനമാണ് കുറഞ്ഞത്. വയനാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ എത്തി മടങ്ങിയിരുന്നത്. ഇതിലൂടെ വന്‍വരുമാനമാണ് വയനാട് ജില്ലയ്ക്ക് ടൂറിസം ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. വയനാട്ടിലേക്ക് വിനോദ യാത്ര തീരുമാനിക്കുന്നവര്‍ക്ക് ഒരു കാലത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത വിനോദ കേന്ദ്രമായും കുറുവ ദ്വീപ് വളര്‍ന്നിരുന്നു.
മുളം ചങ്ങാടത്തിലെ ഉല്ലാസയാത്ര
നന്നായി മൂത്തുവിളഞ്ഞ നൂറിലധികം കല്ലന്‍ മുളകള്‍ ഒരേ നീളത്തില്‍ മുറിച്ചെടുത്ത് ചേര്‍ത്തുകെട്ടിയൊരു ചങ്ങാടം. കുറുവാ ദ്വിപിലെത്തുന്നവര്‍ക്കെല്ലാം ജല നിരപ്പില്‍ നിവര്‍ന്നു കിടക്കുന്ന ഈ മുളംചങ്ങാടം വിസ്മയമാകും. പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ ആദിവാസികളുടെ തന്നെ സ്വന്തം നിർമിതിയാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുഴയുടെ ഏതെങ്കിലും കരയിലേക്കാവും ഇതിന്റെ ദിശമാറുക. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവും മുളംന്തണ്ടിനുള്ളില്‍ വായുവുമുണ്ടാകും. നല്ല വലുപ്പമുള്ളതിനാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും കഴിയും. എളുപ്പത്തില്‍ നിയന്ത്രിക്കാനുമാകും. കാട്ടുജീവിതത്തിന്റെ താളത്തില്‍ നിന്നുമാണ് ഇതെല്ലാം പുതിയ തലമുറകള്‍ കടം കൊണ്ടത്. വനവാസികള്‍ തന്നെയാണ് കുറുവാദ്വീപിനുള്ളിലെ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായ ആദിവാസികളാണ് വഴികാട്ടികളായും ജോലിചെയ്യുന്നത്.
റിവര്‍ റാഫ്റ്റിങ്ങ് ഇത്തിരി സാഹസികത മനസ്സില്‍ സൂക്ഷിക്കുന്നവരെയാണ് കൂടുതല്‍ ആകര്‍ഷിക്കുക. കുത്തൊഴുക്കുകളെ മിറകടന്ന് കുറുവയുടെ വശ്യ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ള യാത്രക്കായി മാത്രം അനേകം സഞ്ചാരികള്‍ പലനാടുകളും കടന്നെത്താറുണ്ട്. കയ്യിലേന്തിയ വലിയ മുളകൊണ്ട് ഓളങ്ങളെ വകഞ്ഞുപോകാന്‍ ഇവിടെ വിദേശികളുമെത്താറുണ്ട്.
പച്ചപ്പിന്റെ പാഠങ്ങള്‍
കുറുവാ ദ്വീപില്‍ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര നടത്തിപ്പിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍. വര്‍ഷങ്ങളോളം ഇവിടെ വനംവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കൈകോര്‍ത്ത് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിച്ചിരുന്നു. ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലും ഇവിടെയുണ്ട്. പിന്നീട് ചില തര്‍ക്കങ്ങള്‍ കുറുവാ ദ്വീപിലെ ടൂറിസം നടത്തിപ്പിന് തിരിച്ചടിയായി മാറുകയായിരുന്നു. ഇതൊന്നുമറിയാതെ ദിവസവും നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇവിടെ എത്തി മടങ്ങുന്നുണ്ട്.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വേണം ഇവിടെ ടൂറിസം നടപ്പാക്കാനെന്ന് പരിസ്ഥിതി സംഘടനകളും മുറവിളികൂട്ടുമായിരുന്നു. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദപരമായ സൗകര്യങ്ങള്‍ ഒരുക്കി സഞ്ചാരികളെ സ്വീകരിക്കാനും പരമാവധി അധികൃതര്‍ ശ്രദ്ധയും നല്‍കിയിരുന്നു. കുറുവ ദ്വീപ് വിനോദ കേന്ദ്രമായതോടെ നാടിനും അതൊരു വരുമാന മാര്‍ഗ്ഗമായിരുന്നു. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നാടന്‍ ഭക്ഷണം നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ മുതല്‍ നിവധി ഹോംസ്റ്റേകളും തദ്ദേശിയരായവര്‍ നടത്തിയിരുന്നു. വന ഉത്പന്നങ്ങളുടെ വിപണിയും ഇവിടെ ധാരാളം ഉണ്ടായിരുന്നു. പാല്‍വെളിച്ചം, ചേകാടി ഗ്രാമങ്ങളുടെ മുഖച്ഛായ പോലും ചുരുങ്ങിയ കാലം കൊണ്ട് മാറുകയായിരുന്നു.
നിരവധി തദ്ദേശിയരായ ആദിവാസി യുവതി യുവാക്കള്‍ക്കും കുറുവ ദ്വീപിലെ വിനോദ സഞ്ചാരം വരുമാനമാര്‍ഗ്ഗമായിരുന്നു. മഴക്കാലം കഴിയുന്നതോടെ ദ്വീപിനുള്ളില്‍ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. ഈ വേളയിലും ദ്വീപ് തുറക്കാത്തത് ഇവര്‍ക്കെല്ലാം നിരാശ പകരുന്നു. എങ്കിലും റിവര്‍ റാഫ്ടിങ്ങ് ഇഷ്ടപ്പെടുന്നവരെ ദ്വീപ് നിരാശരാക്കുന്നില്ല. സമൃദ്ധമായ കാടിനെ തൊട്ടുരുമ്മി ഒഴുകുന്ന കബനിയിലൂടെ ദ്വീപിനെ അടുത്തറിയാനും ഈ യാത്ര ഉപകരിക്കും. എല്ലാ ദിവസവും രാലിലെ 9 മുതല്‍ വൈകീട്ട് നാല് വരെയാണ് റാഫ്ടിങ്ങ് അനുവദിക്കുന്നത്. സഞ്ചാരികള്‍ കൂടുന്നതോടെ ചങ്ങാടങ്ങളുടെ എണ്ണം കൂട്ടാനും പദ്ധതി തയ്യാറാവുകയാണ്.
Kerala
വിവാഹച്ചടങ്ങുകളിലും മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് വേണ്ട; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കിയിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.
നിരോധനം ഇവയ്ക്ക്
അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ
രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ
പ്ലാസ്റ്റിക് സ്‌ട്രോകൾ
ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ
പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്
ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ
സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പാടില്ല. ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.
പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ
മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വിനോദ സഞ്ചാരികൾ വെള്ളക്കുപ്പികൾ കരുതണം.
ഇടുക്കി
മൂന്നാർ
തേക്കടി
വാഗമൺ
തൃശ്ശൂർ
അതിരപ്പിള്ളി
ചാലക്കുടി-അതിരപ്പിള്ളി സെക്ടർ
പാലക്കാട്
നെല്ലിയാമ്പതി
വയനാട്
പൂക്കോട് തടാകം-വൈത്തിരി
സുൽത്താൻ ബത്തേരി
കർളാട് തടാകം
അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം
Kerala
പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം, പൊതു ജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പമ്പുടമകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഇടക്കാല ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരുമാണ് സര്‍ക്കാര്‍ ഉത്തരവുകളെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുശുചിമുറിയായി കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.
സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും ഹര്‍ജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
Kerala
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്