Connect with us

Breaking News

പിലാത്തറ നഗരത്തിന്റെ ചരിത്രത്തെയും വികസനത്തെയും കുറിച്ച് അറിയാം; നാൽക്കവലയിൽ നിന്ന് നാഗരികതയിലേക്ക്

Published

on

Share our post

പിലാത്തറ : പയ്യന്നൂർ – തളിപ്പറമ്പ് ദേശീയ പാതയോരത്ത് 1950കളുടെ തുടക്കത്തിൽ ഒരു നാൽക്കവല മാത്രമായിരുന്ന പിലാത്തറ ഇന്നു നാഗരിക സംസ്കാരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു. ചിറക്കൽ മിഷൻ സ്ഥാപകനായ ഫാ.പീറ്റർ കയ്റോണി 1960ൽ പിലാത്തറയിൽ 10 ഏക്കർ സ്ഥലം സഭപ്രവർത്തനത്തിനു വാങ്ങിയതു സമഗ്ര വികസനത്തിന്റെ നാന്ദി കുറിക്കലായി മാറി. ത്യാഗസുരഭിലമായ ജീവിത സമർപ്പണത്തിലൂടെ ഒരു ജനതയെ സമൂഹത്തിന്റെ ഉന്നതിയിലെക്കു നയിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം. കയ്റോണി അച്ചൻ വാങ്ങിയ സ്ഥലത്തെ പീടിക വരാന്തയിൽ ഫാ.സുക്കോൾ ആദ്യ കുർബാന അർപ്പിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. 1969ൽ വ്യാകുലമാതാ ദേവാലയം പൂർത്തീകരിച്ചു.

പിലാത്തറ ജംക്‌ഷനിൽ നിന്ന് പഴയങ്ങാടി റോഡിൽ വ്യാകുലമാതാ ദേവാലയവും ടൗണിൽ തന്നെ മാതമംഗലം റോഡരികിൽ ബദർ ജുമാ മസ്ജിദും ഒരു വിളിപ്പാടകലെ വിളയാങ്കോട് ഇറക്കത്തിലുളള ശിവക്ഷേത്രവും ഇവിടുത്തെ മതസൗഹാർദത്തിന്റെ പ്രതീകങ്ങളാണ്.പിലാത്തറയുടെ പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ ഒരു വലിയ പ്ലാവും അതിനു ചുറ്റും ഉയരത്തിൽ പണിത കൽത്തറയും അതിനടുത്തായി ഒരു അമ്മച്ചിപ്ലാവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഉച്ചവെയിലത്ത് കാൽനടയാത്രക്കാർ വിശ്രമത്തിനായി ഈ പ്ലാവിൻതറ ഉപയോഗിച്ചിരുന്നു. 1988ൽ ബസ് സ്റ്റാൻഡ് നിർമാണത്തോടെ പ്ലാവും തറയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും പിലാത്തറ എന്ന സ്ഥലനാമത്തിൽ തുടർന്നും അറിയപ്പെട്ടു.

1952ൽ വി.വി.കുഞ്ഞിരാമൻ നായർ ദേശീയപാതയോരത്ത് യുപി സ്കൂൾ ആരംഭിച്ചത് ചെറുതാഴത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിനു നല്ല തുടക്കമായി. അവികസിതമായി കിടന്ന ഒരു പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള വേദിയായി പിലാത്തറ യുപി സ്കൂൾ മാറി. വിദ്യാഭ്യാസ മേഖലയിൽ തുടർന്ന് മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂൾ, കണ്ണൂർ രൂപതയുടെ കീഴിൽ തുടങ്ങിയ സെന്റ് ജോസഫ് കോളജ്, പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ മികച്ച സ്ഥാപനങ്ങളായി പ്രവർത്തിച്ചു വരുന്നു.

1960കളുടെ തുടക്കത്തിൽ പിലാത്തറയുടെ ചുറ്റും പുതിയ താമസക്കാർ വന്നു തുടങ്ങിയതിന്റെ പ്രതിഫലനം ടൗണിലെ വ്യാപാര വികസനത്തിലും പ്രകടമായി. പഴയങ്ങാടി, മാതമംഗലം റോഡുകളിലും ദേശീയപാതയിലും പുതിയ കെട്ടിടങ്ങൾ വന്നതോടെ ടൗണിന്റെ മുഖഛായ തന്നെ മാറി. വിജനവും തരിശുമായി കിടന്ന കുണ്ടാങ്കഴി പ്രദേശം പള്ളി അധികാരിമാർ വാങ്ങി സിഎം നഗർ എന്ന പേരിൽ ക്രിസ്ത്യൻ കോളനി രൂപപ്പെട്ടു. 200 ഓളം കുടുംബങ്ങൾ ഇവിടെ താമസമാക്കി. വ്യാകുലമാതാ ദേവാലയം വന്നത് പിലാത്തറയുടെ വികസനത്തിനു വലിയ തോതിലുള്ള തുടക്കം കുറിച്ചു. ഇവിടെ സേവനമനുഷ്ടിച്ച ചില വൈദികരുടെ ദീർഘവീക്ഷണം പിലാത്തറയുടെ മുഖഛായ മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു എന്നതു നിഷേധിക്കാനാകാത്ത വസ്തുതയാണ്.

1979ൽ തുടങ്ങിയ പഞ്ചായത്ത് ഡിസ്പൻസറിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകി. 92 ആകുമ്പോഴേക്കും 10 കിടക്കകളുള്ള ആശുപത്രിയായി ഇതു മാറി. ഒട്ടേറെ തൊഴിൽസാധ്യതകൾ സൃഷ്ടിച്ച ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിനു സ്ഥലം നൽകിയതും പള്ളിയാണ്. 72ൽ ആരംഭിച്ച ശാന്തി നിലയം കോൺവന്റ് സഹായം ചോദിച്ചെത്തുന്നവർക്കു സൗജന്യ മരുന്നും പ്രാഥമിക ചികിത്സയും നൽകി വന്നു. ദൂരസ്ഥലത്ത് നിന്നു ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്ന സ്ത്രീകൾക്ക് കോൺവന്റ് വനിതാ ഹോസ്റ്റൽ ആശ്രയമായി.

1960കളുടെ തുടക്കത്തിൽ പിലാത്തറയ്ക്ക് ചുറ്റുമുളള വിശാലമായ പാറ പ്രദേശങ്ങളിൽ ചെങ്കല്ല് വ്യവസായം തഴച്ചു വളർന്നു. കല്ലുവെട്ടും അനുബന്ധ തൊഴിലുമായി ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിച്ചത് ഒരു പുതിയ സാമൂഹ്യ മാറ്റത്തിനു തുടക്കമായി. ചെങ്കൽ തൊഴിലാളി യൂണിയൻ എന്ന പുതിയ സംഘടനയ്ക്ക് ഇവിടെ തുടക്കം കുറിച്ചു. 1970ൽ സ്ഥാപിച്ച സോളി ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് പത്താം ക്ലാസ് പാസായവർക്ക് അത്താണിയായി.

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കിടയിൽ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ചരിത്രത്തിന്റെ ഭാഗമായി. 86ൽ പിലാത്തറയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ചേർന്ന് ടൗൺ സ്പോർട്സ് ക്ലബ് രൂപീകരിച്ചത് ഫുട്ബോളിനെ ജനകീയ വിനോദമാക്കി മാറ്റാൻ സഹായിച്ചു. 1926ൽ മണ്ടൂരിൽ ഐക്യനാണയ സംഘമായി തുടങ്ങിയ ചെറുതാഴം സഹകരണ ബാങ്ക് ചെറുതാഴത്തിന്റെ സാമ്പത്തിക മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകി. ഇന്നിത് 9 ശാഖകളും 9 ട്രേഡ് സെന്ററുകളുമായി സഹകരണ മേഖലയിൽ ജില്ലയിൽ മുൻനിര ബാങ്കുകളിലൊന്നാണ്.

പിലാത്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെറുതാഴം ക്ഷീര വ്യവസായ സൊസൈറ്റി, ക്ഷീരമേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നരിക്കാം വള്ളിയിൽ 2 വർഷം മുൻപ് തുടങ്ങിയ ചെറുതാഴം മിൽക്ക് വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റി. കൺസ്യൂമർ സ്ഥാപനമെന്ന നിലയിൽ 1974ൽ തുടങ്ങിയ പിലാത്തറ കോ ഓപ്പറേറ്റീവ് സ്റ്റോർ വൈവിധ്യവൽക്കരണത്തിലൂടെ ശ്രദ്ധയാകർഷിച്ചു.പരിയാരം മെഡിക്കൽ കോളജും ആയുർവേദ കോളജും സ്ഥാപിതമായതോടെ പിലാത്തറയുടെ വികസനം ത്വരിതപ്പെട്ടു. സ്റ്റേറ്റ് ബാങ്കിന്റെയും മറ്റു ദേശസാൽകൃത ബാങ്കുകളുടെയും വരവ് ജനങ്ങൾക്കു കൂടുതൽ സൗകര്യമായി.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടന്ന കുടിയൊഴിപ്പിക്കലിന്റെ പേരിൽ ഏഴിലോട് മുതൽ വിളയാങ്കോട് വരെയുള്ള കടകളും വലിയ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയതോടെ പിലാത്തറയുടെ പഴയകാല പ്രൗഢിക്കു മങ്ങലേറ്റു. എല്ലാർക്കും എത്തിപ്പെടാൻ കഴിയുന്ന ടൗണിലെ കൈരളീ ഓഡിറ്റോറിയത്തിന്റെ മുൻഭാഗം പൊളിച്ചു മാറ്റേണ്ടി വന്നതോടെ വിവാഹചടങ്ങുകൾക്കും തിരഞ്ഞെടുപ്പ് യോഗങ്ങൾക്കുമുള്ള വേദി നഷ്ടമായി. എങ്കിലും ദേശീയപാതാ വികസനം വരുന്നതോടെ പിലാത്തറയുടെ പ്രൗഢിയേറും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!