Connect with us

Breaking News

പിലാത്തറ നഗരത്തിന്റെ ചരിത്രത്തെയും വികസനത്തെയും കുറിച്ച് അറിയാം; നാൽക്കവലയിൽ നിന്ന് നാഗരികതയിലേക്ക്

Published

on

Share our post

പിലാത്തറ : പയ്യന്നൂർ – തളിപ്പറമ്പ് ദേശീയ പാതയോരത്ത് 1950കളുടെ തുടക്കത്തിൽ ഒരു നാൽക്കവല മാത്രമായിരുന്ന പിലാത്തറ ഇന്നു നാഗരിക സംസ്കാരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു. ചിറക്കൽ മിഷൻ സ്ഥാപകനായ ഫാ.പീറ്റർ കയ്റോണി 1960ൽ പിലാത്തറയിൽ 10 ഏക്കർ സ്ഥലം സഭപ്രവർത്തനത്തിനു വാങ്ങിയതു സമഗ്ര വികസനത്തിന്റെ നാന്ദി കുറിക്കലായി മാറി. ത്യാഗസുരഭിലമായ ജീവിത സമർപ്പണത്തിലൂടെ ഒരു ജനതയെ സമൂഹത്തിന്റെ ഉന്നതിയിലെക്കു നയിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം. കയ്റോണി അച്ചൻ വാങ്ങിയ സ്ഥലത്തെ പീടിക വരാന്തയിൽ ഫാ.സുക്കോൾ ആദ്യ കുർബാന അർപ്പിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. 1969ൽ വ്യാകുലമാതാ ദേവാലയം പൂർത്തീകരിച്ചു.

പിലാത്തറ ജംക്‌ഷനിൽ നിന്ന് പഴയങ്ങാടി റോഡിൽ വ്യാകുലമാതാ ദേവാലയവും ടൗണിൽ തന്നെ മാതമംഗലം റോഡരികിൽ ബദർ ജുമാ മസ്ജിദും ഒരു വിളിപ്പാടകലെ വിളയാങ്കോട് ഇറക്കത്തിലുളള ശിവക്ഷേത്രവും ഇവിടുത്തെ മതസൗഹാർദത്തിന്റെ പ്രതീകങ്ങളാണ്.പിലാത്തറയുടെ പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ ഒരു വലിയ പ്ലാവും അതിനു ചുറ്റും ഉയരത്തിൽ പണിത കൽത്തറയും അതിനടുത്തായി ഒരു അമ്മച്ചിപ്ലാവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഉച്ചവെയിലത്ത് കാൽനടയാത്രക്കാർ വിശ്രമത്തിനായി ഈ പ്ലാവിൻതറ ഉപയോഗിച്ചിരുന്നു. 1988ൽ ബസ് സ്റ്റാൻഡ് നിർമാണത്തോടെ പ്ലാവും തറയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും പിലാത്തറ എന്ന സ്ഥലനാമത്തിൽ തുടർന്നും അറിയപ്പെട്ടു.

1952ൽ വി.വി.കുഞ്ഞിരാമൻ നായർ ദേശീയപാതയോരത്ത് യുപി സ്കൂൾ ആരംഭിച്ചത് ചെറുതാഴത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിനു നല്ല തുടക്കമായി. അവികസിതമായി കിടന്ന ഒരു പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള വേദിയായി പിലാത്തറ യുപി സ്കൂൾ മാറി. വിദ്യാഭ്യാസ മേഖലയിൽ തുടർന്ന് മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂൾ, കണ്ണൂർ രൂപതയുടെ കീഴിൽ തുടങ്ങിയ സെന്റ് ജോസഫ് കോളജ്, പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ മികച്ച സ്ഥാപനങ്ങളായി പ്രവർത്തിച്ചു വരുന്നു.

1960കളുടെ തുടക്കത്തിൽ പിലാത്തറയുടെ ചുറ്റും പുതിയ താമസക്കാർ വന്നു തുടങ്ങിയതിന്റെ പ്രതിഫലനം ടൗണിലെ വ്യാപാര വികസനത്തിലും പ്രകടമായി. പഴയങ്ങാടി, മാതമംഗലം റോഡുകളിലും ദേശീയപാതയിലും പുതിയ കെട്ടിടങ്ങൾ വന്നതോടെ ടൗണിന്റെ മുഖഛായ തന്നെ മാറി. വിജനവും തരിശുമായി കിടന്ന കുണ്ടാങ്കഴി പ്രദേശം പള്ളി അധികാരിമാർ വാങ്ങി സിഎം നഗർ എന്ന പേരിൽ ക്രിസ്ത്യൻ കോളനി രൂപപ്പെട്ടു. 200 ഓളം കുടുംബങ്ങൾ ഇവിടെ താമസമാക്കി. വ്യാകുലമാതാ ദേവാലയം വന്നത് പിലാത്തറയുടെ വികസനത്തിനു വലിയ തോതിലുള്ള തുടക്കം കുറിച്ചു. ഇവിടെ സേവനമനുഷ്ടിച്ച ചില വൈദികരുടെ ദീർഘവീക്ഷണം പിലാത്തറയുടെ മുഖഛായ മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു എന്നതു നിഷേധിക്കാനാകാത്ത വസ്തുതയാണ്.

1979ൽ തുടങ്ങിയ പഞ്ചായത്ത് ഡിസ്പൻസറിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകി. 92 ആകുമ്പോഴേക്കും 10 കിടക്കകളുള്ള ആശുപത്രിയായി ഇതു മാറി. ഒട്ടേറെ തൊഴിൽസാധ്യതകൾ സൃഷ്ടിച്ച ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിനു സ്ഥലം നൽകിയതും പള്ളിയാണ്. 72ൽ ആരംഭിച്ച ശാന്തി നിലയം കോൺവന്റ് സഹായം ചോദിച്ചെത്തുന്നവർക്കു സൗജന്യ മരുന്നും പ്രാഥമിക ചികിത്സയും നൽകി വന്നു. ദൂരസ്ഥലത്ത് നിന്നു ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്ന സ്ത്രീകൾക്ക് കോൺവന്റ് വനിതാ ഹോസ്റ്റൽ ആശ്രയമായി.

1960കളുടെ തുടക്കത്തിൽ പിലാത്തറയ്ക്ക് ചുറ്റുമുളള വിശാലമായ പാറ പ്രദേശങ്ങളിൽ ചെങ്കല്ല് വ്യവസായം തഴച്ചു വളർന്നു. കല്ലുവെട്ടും അനുബന്ധ തൊഴിലുമായി ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിച്ചത് ഒരു പുതിയ സാമൂഹ്യ മാറ്റത്തിനു തുടക്കമായി. ചെങ്കൽ തൊഴിലാളി യൂണിയൻ എന്ന പുതിയ സംഘടനയ്ക്ക് ഇവിടെ തുടക്കം കുറിച്ചു. 1970ൽ സ്ഥാപിച്ച സോളി ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് പത്താം ക്ലാസ് പാസായവർക്ക് അത്താണിയായി.

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കിടയിൽ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ചരിത്രത്തിന്റെ ഭാഗമായി. 86ൽ പിലാത്തറയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ചേർന്ന് ടൗൺ സ്പോർട്സ് ക്ലബ് രൂപീകരിച്ചത് ഫുട്ബോളിനെ ജനകീയ വിനോദമാക്കി മാറ്റാൻ സഹായിച്ചു. 1926ൽ മണ്ടൂരിൽ ഐക്യനാണയ സംഘമായി തുടങ്ങിയ ചെറുതാഴം സഹകരണ ബാങ്ക് ചെറുതാഴത്തിന്റെ സാമ്പത്തിക മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകി. ഇന്നിത് 9 ശാഖകളും 9 ട്രേഡ് സെന്ററുകളുമായി സഹകരണ മേഖലയിൽ ജില്ലയിൽ മുൻനിര ബാങ്കുകളിലൊന്നാണ്.

പിലാത്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെറുതാഴം ക്ഷീര വ്യവസായ സൊസൈറ്റി, ക്ഷീരമേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നരിക്കാം വള്ളിയിൽ 2 വർഷം മുൻപ് തുടങ്ങിയ ചെറുതാഴം മിൽക്ക് വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റി. കൺസ്യൂമർ സ്ഥാപനമെന്ന നിലയിൽ 1974ൽ തുടങ്ങിയ പിലാത്തറ കോ ഓപ്പറേറ്റീവ് സ്റ്റോർ വൈവിധ്യവൽക്കരണത്തിലൂടെ ശ്രദ്ധയാകർഷിച്ചു.പരിയാരം മെഡിക്കൽ കോളജും ആയുർവേദ കോളജും സ്ഥാപിതമായതോടെ പിലാത്തറയുടെ വികസനം ത്വരിതപ്പെട്ടു. സ്റ്റേറ്റ് ബാങ്കിന്റെയും മറ്റു ദേശസാൽകൃത ബാങ്കുകളുടെയും വരവ് ജനങ്ങൾക്കു കൂടുതൽ സൗകര്യമായി.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടന്ന കുടിയൊഴിപ്പിക്കലിന്റെ പേരിൽ ഏഴിലോട് മുതൽ വിളയാങ്കോട് വരെയുള്ള കടകളും വലിയ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയതോടെ പിലാത്തറയുടെ പഴയകാല പ്രൗഢിക്കു മങ്ങലേറ്റു. എല്ലാർക്കും എത്തിപ്പെടാൻ കഴിയുന്ന ടൗണിലെ കൈരളീ ഓഡിറ്റോറിയത്തിന്റെ മുൻഭാഗം പൊളിച്ചു മാറ്റേണ്ടി വന്നതോടെ വിവാഹചടങ്ങുകൾക്കും തിരഞ്ഞെടുപ്പ് യോഗങ്ങൾക്കുമുള്ള വേദി നഷ്ടമായി. എങ്കിലും ദേശീയപാതാ വികസനം വരുന്നതോടെ പിലാത്തറയുടെ പ്രൗഢിയേറും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!