Connect with us

Breaking News

പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി: സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല

Published

on

Share our post

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി കേരളത്തിലെ ഖനനമേഖലയില്‍ വലിയമാറ്റം വരുത്തില്ല. ഖനന നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കേരളം 2015-ല്‍ തന്നെ ലഘൂകരിച്ചതാണ് കാരണം. കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത് അവസരമുണ്ടാക്കിയത്. കേന്ദ്രം ഇപ്പോള്‍ നിര്‍ദേശിക്കുന്ന പ്രകാരം, ഖനനമടക്കമുള്ള കാര്യങ്ങളില്‍ ചട്ടലംഘനത്തിന് പിഴയടച്ചാല്‍ മതി. ക്രിമിനല്‍ കുറ്റമല്ല. അനുവദിച്ച ഇടം വിട്ടോ അളവില്‍ കൂടുതലോ പാറ ഖനനം ചെയ്താല്‍ ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ അധിക റോയല്‍റ്റി അടച്ചാല്‍ മതിയെന്നും 2015-ലെ കേരള നിയമത്തിലുണ്ട്.

2015-ലെ നിയമം വന്നപ്പോള്‍ അനധികൃത ക്വാറികള്‍ക്കെതിരേ ക്രിമിനല്‍ നടപടി എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ ലഭിച്ച പരാതികളില്‍ വിവിധ ആര്‍.ഡി.ഒ.മാര്‍ക്കു മുമ്പിലുള്ള കേസുകളില്‍ നടപടിയെടുക്കാനും സാധിക്കാതെ വന്നു. ഭൂമികൈയ്യേറ്റം പോലുള്ള സംഭവങ്ങളില്‍ പോലീസ് നടപടി പോലും സ്വീകരിക്കാനാകാത്ത അവസ്ഥയുമുണ്ടായി. സര്‍ക്കാര്‍ ഭൂമിയില്‍ പോലും, അനുമതിയില്ലാതെ ഖനനം നടത്തിയാല്‍ പിഴയടച്ചാല്‍ മതിയാകും.
കോട്ടാങ്ങല്‍, വള്ളിക്കോട്, കുറിയന്നൂര്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ക്വാറികളുടെ പുറമ്പോക്ക്-വനഭൂമി കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ക്രിമിനല്‍ കേസുണ്ടാകാത്തത് 2015-ലെ നിയമം മൂലമാണ്. വന്യജീവിസങ്കേതങ്ങളോടുചേര്‍ന്ന് പാറ പൊട്ടിച്ചിട്ടും കാര്യമായ നിയമനടപടി ഉണ്ടാകാത്തതും സമാനസാഹചര്യത്തിലാണ്. പരിസ്ഥിതി ആഘാതപഠനത്തിലും 2015-ലെ നിയമം വെള്ളംചേര്‍ത്തു.

ദീപക് കുമാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്, എല്ലാത്തരം ഖനനത്തിലും ഭൂമിയുടെ അളവ് നോക്കാതെ പരിസ്ഥിതിയാഘാതപഠനം നടത്തണമെന്നാണ്. ഇത് ഖനനസ്ഥലത്ത് മാത്രമാക്കി പരിമിതപ്പെടുത്തിയെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആക്ഷേപം. മേഖലയില്‍ മുഴുവന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്ന രീതി മാറ്റിമറിച്ചു. 2015-നുശേഷം പലഘട്ടങ്ങളിലായി സംസ്ഥാനം ഖനനത്തില്‍ ഇളവ് കൊണ്ടുവന്നു. ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള അകലം ആദ്യം 100 മീറ്ററും പിന്നീട് 50 മീറ്ററുമായി ചുരുക്കി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!